Pages

2012, മേയ് 29, ചൊവ്വാഴ്ച

നളന്ദ

പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുനർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."


ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.


                                                    (നാളന്ദ സർ‌വകലാശാലയുടെ മുദ്ര)

2012, മേയ് 20, ഞായറാഴ്‌ച

കുഞ്ഞുണ്ണിമാഷ്

മലയാളത്തിലെ ആധുനിക കവികളിലൊരാളാണ്കുഞ്ഞുണ്ണിമാഷ്
( മേയ് 10 ,1927 ,മാര്‍ച്ച്‌ 26 ,2006 )ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായി. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. ഇക്കാരണത്താൽ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ വേരുറച്ചു പോയിട്ടുണ്ട്.
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി
1927 മേയ് 10  -ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും 
കോഴിക്കോട്ടാണ് ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982 ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് തുള്ളക്കഥകൾ എഴുതി സ്വയം അവതരിപ്പിച്ചിരുന്നു.പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങ്ങി.
ഭാഷാശുദ്ധി കുഞ്ഞുണ്ണിമാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിൽ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകൾ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേർത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകൾ, കടങ്കഥകൾ എന്നിവയിൽ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി. നമ്പൂതിരിഭാഷയും ഫലിതവും മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്..

കുഞ്ഞുണ്ണിക്കവിതകളും ബാലകവിതകളും വേർതിരിയുന്ന അതിർവരമ്പ് നേർത്തതാണ്. അതിനാൽ അദ്ദേഹത്തെ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെ തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്യുന്ന ഒരു അപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. പോസ്റ്റു കാർഡുകളിൽ കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്കു തിരുത്തലുകളും അദ്ദേഹം അയച്ചു..

                                     (കുഞ്ഞുണ്ണിമാഷിന്റെ പുസ്തകങ്ങൾ)

  1. ഊണുതൊട്ടുറക്കംവരെ
  2. പഴമൊഴിപ്പത്തായം
  3. കുഞ്ഞുണ്ണിയുടെ കവിതകൾ
  4. വിത്തും മുത്തും
  5. കുട്ടിപ്പെൻസിൽ
  6. നമ്പൂതിരി ഫലിതങ്ങൾ
  7. രാഷ്ട്രീയം
  8. കുട്ടികൾ പാടുന്നു
  9. ഉണ്ടനും ഉണ്ടിയും
  10. കുട്ടിക്കവിതകൾ
  11. കളിക്കോപ്പ്
  12. പഴഞ്ചൊല്ലുകൾ
  13. പതിനഞ്ചും പതിനഞ്ചും.
  14. അക്ഷരത്തെറ്റ്
  15. നോൺസെൻസ് കവിതകൾ
  16. മുത്തുമണി
  17. ചക്കരപ്പാവ
  18. കുഞ്ഞുണ്ണി രാമായണം
  19. കദളിപ്പഴം
  20. നടത്തം
  21. കലികാലം
  22. ചെറിയ കുട്ടിക്കവിതകൾ
  23. എന്നിലൂടെ (ആത്മകഥ)
                                    (ചില കുഞ്ഞുണ്ണിക്കവിതകൾ)

  • കുഞ്ഞുണ്ണിക്കൊരു മോഹം
    എന്നും കുഞ്ഞായിട്ടു രമിക്കാൻ
    കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
    കവിയായിട്ടു മരിക്കാൻ.
  • സത്യമേ ചൊല്ലാവൂ
    ധർമ്മമേ ചെയ്യാവൂ
    നല്ലതേ നൽകാവൂ
    വേണ്ടതേ വാങ്ങാവൂ
  • ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
    ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
    വിരസ നിമിഷങ്ങൾ സരസമാക്കുവാ
    നിവ ധാരാളമാണെനിക്കെന്നും.
    • ജീവിതം നല്ലതാണല്ലോ
      മരണം ചീത്തയാകയാൽ
    • ഉടുത്ത മുണ്ടഴിച്ചിട്ടു
      പുതച്ചങ്ങു കിടക്കുകിൽ
      മരിച്ചങ്ങു കിടക്കുമ്പോ
      ഴുള്ളതാം സുഖമുണ്ടിടാം
    .
  • ഞാനെന്റെ മീശ ചുമന്നതിന്റെ
    കൂലിചോദിക്കാൻ
    ഞാനെന്നോടു ചെന്നപ്പോൾ
    ഞാനെന്നെ തല്ലുവാൻ വന്നു.
    • പൂച്ച നല്ല പൂച്ച
      വൃത്തിയുള്ള പൂച്ച
      പാലു വച്ച പാത്രം
      വൃത്തിയാക്കി വച്ചു.
    • എത്രമേലകലാം
      ഇനിയടുക്കാനിടമില്ലെന്നതുവരെ
      എത്രമേലടുക്കാം
      ഇനിയകലാനിടമില്ലെന്നതുവരെ.
    • എനിക്കുണ്ടൊരു ലോകം
      നിനക്കുണ്ടൊരു ലോകം
      നമുക്കില്ലൊരു ലോകം.
    • മഴ മേലോട്ട് പെയ്താലേ
      വിണ്ണു മണ്ണുള്ളതായ് വരു
      മണ്ണുള്ള ദിക്കിലുള്ളോർക്കേ
      കണ്ണു കീഴോട്ടു കണ്ടിടൂ
         ആറുമലയാളിക്കു നൂറുമലയാളം
    അരമലയാളിക്കുമൊരു മലയാളം
    ഒരുമലയാളിക്കും മലയാളമില്ല..!

                                     (കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങൾ)

  • പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
  • മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
  • മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
  • ഒരുമയുണ്ടെങ്കിൽ ഉലക്കേലും കിടക്കാല്ലോ
    ഒരുമയില്ല്ലെങ്കിൽ കിടക്കേയും ഉലയ്ക്കാലോ
  • പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ
    മുന്നോട്ടു പായുന്നിതാളുകൾ
  • കട്ടിലുകണ്ട് പനിക്കുന്നോരെ
    പട്ടിണിയിട്ടു കിടത്തീടേണം

  • കുഞ്ഞുണ്ണിമാഷ് തന്റെ വലപ്പാടുള്ള തറവാടിൽ 2006 മാർച്ച് 26-നു അന്തരിച്ചു. അവിവാഹിതനായിരുന്നു അദ്ദേഹം.

    2012, മേയ് 16, ബുധനാഴ്‌ച

    ലോകാത്ഭുതങ്ങൾ

    മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ,സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളാണ്  ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ...

    ബി. സി. 2-ം ശതകത്തോടടുത്ത് അലക്സാൻഡ്രിയൻ കലഘട്ടത്തിൽ (ബി. സി. 356-312) രജിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അദ്ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഹെറഡോട്ടസിന്റെ ചില ചരിത്ര ഗ്രന്ഥങ്ങളിലും പുരാതന ലോകാത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ഏഴിൽ ഈജിപ്തിലെ വൻ പിരമിഡ് മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളു. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്സാൻഡ്രിയൻ കാലഘട്ടത്തിനുശേഷം ഏഴദ്ഭുതങ്ങളുടെ പല പട്ടികകൾ പ്രചാരത്തിൽ വന്നു.

                                                    (ഗിസയിലെ പിരമിഡ്)


    ഈജിപ്റ്റിലെ ഫിറോവയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമതെ അത്ഭുതം. കലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു....

                                             (ബാബിലോണിലെ തൂക്കുപൂന്തോട്ടം)




    തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബ്കദ്നെസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു...


                                                (ഒളിമ്പിയയിലെ സിയൂസ് പ്രതിമ)

    ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയ ദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇർക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപിടുത്തത്തിലോ ഇതു നശിച്ചതയി കരുതപ്പെടുന്നു.....


    ഇനി ആധുനിക ലോകാത്ഭുതങ്ങൾ
    നോക്കാം


    1931-ലെ പുനർ നിർണയ പ്രകരം കുഫുവിന്റെ പിരമിഡ്, ഹേജിയ സോഫിയ, പിസയിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്മഹൽ, യു. എസ്സിലെ വഷിങ്ടൺ മോണ്യുമെന്റ്, പാരീസിലെ ഈഫൽ ഗോപുരം യു. എസ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംങ് ഇവയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ



                                        (  ഹേജിയ സോഫിയ)


    സാന്താസോഫിയ എന്നും പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹേജിയ സോഫിയ ആദ്യം ഒരു ക്രിസ്തീയ ദേവലയം ആയിരുന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്ലീം ദേവാലയം ആയിത്തീർന്നു. ഇപ്പോൾ ഇത് ഒരു ബൈസാന്റിയൻ കലാശേഖരമാണ്. എ. ഡി. 360-ൽ കോൺസ്റ്റാന്റിയസ് II ഇത് പണികഴിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയോഡോഷിയസ് II പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ അണിമൈയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്പനകൾ അനുസരിച്ച് ജസ്റ്റീനിയൻ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമ്മിക്കപ്പെട്ടു. ഇതിന്റെ ഉൾഭാഗത്തെ നീളം 80.77 മിറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്...

                                                (പിസായിലെ ചരിഞ്ഞഗോപുരം)


    ഇറ്റലിയിലെ പിസായിൽ സ്ഥിതി ചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രൈസ്തവ ദേവലയത്തിന്റെ മണിഗോപുരമാണ് ഇത്. സുമാർ 55.86 മീറ്റർ (183.37 അടി) പൊക്കമുള്ള ഈ എട്ടുനില ഗോപുരം ലംബത്തിൽനിന്നു സുമാർ 4.88 മീറ്റർ ചരിഞ്ഞാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചരിവ് 5.5 ഡിഗ്രി ആണ്. 296 പടികൾ ഉള്ള ഇതിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 14,500 മെട്രിക്ക് ടെൺ ആണെന്നാണ്.

                                                              
                                                         (താജ്മഹൽ)

    ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. . ഇന്ത്യയിലെ മുഗൾ ശില്പ കലയുടെ അത്യുത്കൃഷ്ട മാതൃകയായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്പകാരനായ ഉസ്താദ് ഇസയുടെ രൂപ മാതൃകയ്ക്കനുസരണമായി നിർമിച്ച ഈ മന്ദിരം, 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്ലാറ്റ്ഫോറത്തിന്മേലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉൾഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവും ഉണ്ട്. മന്ദിരത്തിന്റെ ഉൾഭാഗം വൈഡൂര്യം, സൂര്യകാന്തം വർണമാർബിൾ ഇവയാൽ അലംകൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്ട്ഭുജാകൃതിയിലുള്ള മുറിയുടെ നിലവറയിൽ പത്നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ് മരങ്ങളും മുൻഭാഗത്തെ തടകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭങ്ങി വർദ്ധിപ്പിക്കുന്നു...

                                                (വാഷിങ്ടൻ സ്മാരകസൗധം)

    വാഷിങ്ടൻ ഡി. സി. യിൽ സ്ഥ്തിചെയ്യുന്നു. 1783-ൽ യു. എസ്. കോൺഗ്രസ്, ജോർജ് വാഷിങ്ടന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പ് കാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപത്കരിച്ച വാഷിങ്ടൻ നാഷണൽ മോണൂമെന്റ് സൊസൈറ്റി ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഭലകങ്ങളും ലഭിച്ചു. റൊബർട്ട്മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു. 1876-ൽ യു. എസ്. കൊൺഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880 അസ്തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്തു. 1888-ൽ സൗധം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടൺ ഭാരവും ഷാഫ്റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്തീർണം 38.6 ച. മീറ്റർ ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 398 പടവുകളും 50 വിശ്രമ സ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്...
                                            (പാരീസിലെ ഈഫൽ ഗോപുരം)

    1889 ലെ പാരീസ് പ്രദർശനത്തിന് കാമ്പ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം. 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ. നാലു കാൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്തൂപങ്ങൾ 188.98 മീറ്റർ ഉയരത്തിൽ ഗോപുരത്തെ താങ്ങി നിറുത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്നു പ്ലാറ്റുഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്. ഗോപുരത്തിനു മുകളിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്..

                                                       (എം‌‌പയർ സ്റ്റേറ്റ് മന്ദിരം)

    ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോൺ ജെ. റാസ്ക്കബ് ആണ് ഇതിനു വേണ്ട പണം ചെലവക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള വേൾഡ് ട്രേഡ്സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്സ് ബിൽഡിങ് നിർമ്മിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത് എങ്കിലും ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എം‌‌പയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല...

    2012, മേയ് 11, വെള്ളിയാഴ്‌ച

    അറയ്ക്കൽ മ്യൂസിയം

    കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരമാണ് അറക്കൽ കൊട്ടാരം. ഈ കൊട്ടാരത്തിന്റെ (അറക്കൽകെട്ട് എന്നും അറിയപ്പെടുന്നു) ദർബാർ ഹാൾ പിന്നീട് കേരള ഗവർമെന്റ് ഒരു മ്യൂസിയം ആയി സംരക്ഷിച്ചു. ഈ മ്യൂസിയം അറയ്ക്കൽ മ്യൂസിയം എന്ന് അറിയപ്പെടുന്നു. 90 ലക്ഷം രൂപ മുടക്കി നവീകരിച്ചതിനുശേഷം ജൂലൈ 2005-ന് ആണ് ഈ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.ഗവേർമ്മെന്റ് പുനരുദ്ധാരണം നടത്തിയെങ്കിലും ഇപ്പോഴും അറയ്ക്കൽകെട്ടിന്റെ ഉടമസ്ഥാവകാശം അറയ്ക്കൽ രാജവംശത്തിന്റേതാണ്. രാജ്യത്തിന്റെ പുരാവസ്തുഗവേഷണവിഭാഗത്തിനും ഇതിൽ അവകാശമില്ല. ഈ കൊട്ടാരം സന്ദർശിക്കുന്നവരിൽ നിന്നും ചെറിയ ഒരു തുക നടത്തിപ്പിലേയ്ക്കായി സ്വീകരിച്ചു വരുന്നു
    മലബാറിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളതാണ് ഈ കൊട്ടാരം.
    കണ്ണൂർ നഗരത്തിൽ നിന്ന് 2-3 കിലോമീറ്റർ മാറി അയിക്കര എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരള നടവതുൽ മുജഹിദ്ദീനിന്റെ പള്ളിയും ഈ മ്യൂസിയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു.








    2012, മേയ് 6, ഞായറാഴ്‌ച

    മുസ്ലീം കലാരൂപങ്ങൾ

    ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്..അബ്ബന’ എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് ..
    വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയാ‍യി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്..
    ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും..!

    സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്നതും ഏഷ്യയിലെ ഏറ്റവും വലിയ കലാസാഹിത്യ സമ്മേളനം എന്നറിയപ്പെടുന്നതുമായ സംസ്ഥാന യുവജനോത്സവത്തിലെ ഒരു മത്സരയിനം കൂടിയാണു ഒപ്പന. എന്നാൽ മതപരമായ യാതൊരു അടിസ്ഥാനവും ഈ കലാരൂപത്തിനില്ല.

                                                     ( കോൽക്കളി)
    കോൽക്കളി കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളിക്ക് കോലടിക്കളി കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്. പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു..

    കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു.


                                                                           (ദഫ് മുട്ട്)

    കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ പതിവുണ്ടായിരുന്നത്രേ..

    അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

    കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു..
    ഇനിയും എത്രയോ കലാ രൂപങ്ങള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ട് ..!

    2012, മേയ് 1, ചൊവ്വാഴ്ച

    മുഹമ്മദ്‌ നബി

    സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബത്തിൽ ക്രിസ്തു വർഷം 571 ഏപ്രിൽ 20-നാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം. പിതാവ് അബ്ദുള്ള മുഹമ്മദിന്റെ ജനനത്തിന് മുന്പ് തന്നെ മരിച്ചു. അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്വലിബ് ഏറ്റെടുത്തു. ബാല്യകാലം ആടുകളെ മേച്ചായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത് . മഹത്തായ സ്വഭാവത്തിനുടമായ നബി തന്റെ യൗവ്വനം കച്ചവടരംഗത്ത് കഴിച്ചുകൂട്ടി. പ്രവാചകൻ തൻറെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ഖദീജയെ വിവാഹം കഴിച്ചു. അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം. ഖദീജയുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബുത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്.നബിയുടെ ഒന്നാമത്തെ വിവാഹമായിരുന്നു ഇത്. ഖദീജയിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽഥൂം, ഫാത്വിമ എന്നീ നാല് പെൺമക്കളും ജനിച്ചു... 

    നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ്ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. മക്കയിലെ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമർഷം തോന്നുകയും അതിൽ നിന്നും അത്തരം ദുർവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുകയും ചെയ്ത മുഹമ്മദ് അതിനായി മക്കയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽനൂർ എന്ന പർവ്വതമുകളിലെ ഹിറാ ഗുഹയിൽ ഏകാന്തമായി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ശത്രുക്കളുടെ നിരന്തര ആക്രമണങ്ങളും പരിഹാസവും കാരണം മുഹമ്മദ്‌ നബി മക്കയിൽ ഒളിവിൽ താമസിക്കുകയും പിന്നീട് യദ് രിബ് (മദീന) എന്ന സ്ഥലത്തേക്ക് പാലായനം ചെയ്യുകയും ചെയ്തു. അറുപത്തി മൂന്നാമത്തെ വയസിൽ മദീനയിൽ വെച്ച് മുഹമ്മദ്‌ നബി മരണപ്പെട്ടു..

                                                  ( ഹുദൈബിയ സന്ധി)

    പ്രവാചകൻ മുഹമ്മദ്‌ നബിയും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ മക്കയിൽ വെച്ച് നടത്തിയ ഒരു കരാറാണ് ഹുദൈബിയ സന്ധി. ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. എതിരാളികൾ മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചാണ് മുഹമ്മദ്‌ നബി കരാറൊപ്പിട്ടത്. ദീർഘമായ സംഭാഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകൾ ഇങ്ങനെ നിലവിൽ വന്നു..



    മുസ് ലിങ്ങളും ഖുറൈശികളും തമ്മിൽ പത്ത് വർഷത്തിന് യുദ്ധം ഉണ്ടാവില്ല
    ഈ വർഷം മുസ്ലിങ്ങൾ മടങ്ങിപ്പോകണം. അടുത്തവർഷം മക്കയിൽ നിരായുധരായി വന്നു മൂന്ന് ദിവസം താമസിച്ച്, ഉംറ നിർവ്വഹിച്ച് തിരിച്ച് പോവാം
    ഖുറൈശികൾക്കും മുസ്ലിങ്ങൾക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം
    ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയിൽ അഭയം തേടിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയിൽ വന്ന് അഭയം തേടിയാൽ അവരെ തിരിച്ചയക്കേണ്ടതില്ല..

                         (  ആനക്കലഹ സംഭവം)

    മക്കയെ ആക്രമിക്കാനായി യമനിൽ നിന്നും പുറപ്പെട്ട അബ്രഹത്തിന്റെ ആനപ്പടയെ തുരത്തിയോടിച്ച സംഭവം മക്കാ ചരിത്രത്തിൽ തിളങ്ങുന്ന ഒരധ്യായമാണ്. മുഹമ്മദ്‌ നബി ജനിച്ച വർഷമാണ് ഇത് നടന്നത്. കഅബ പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആനപ്പട അടക്കം സർവസന്നാഹവുമായിവന്ന അബ്റഹത് രാജാവിനെയും സൈന്യത്തെയും പക്ഷികളെക്കൊണ്ട് അല്ലാഹു നശിപ്പിച്ചു കളഞ്ഞു എന്നാണ് ഇസ്ലാമിക് ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നത്. പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന്‌ ആനക്കലഹ വർഷം (അറബി-ആമുൽ ഫീൽ) എന്നാണു പറഞ്ഞു വന്നിരുന്നത്...

                                         (   ബാങ്ക് വിളി)


    1,400 ലേറെ വർഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിം പള്ളികളിൽ ഒരേ ഭാഷയിൽ(അറബിയിൽ) ഉയർന്നു കേൾക്കുന്ന ബാങ്ക് വിളി തുടങ്ങിയത് മദീനയിൽ ആണു‍. ബാങ്ക് വിളി ഒരു പ്രാർത്ഥന അല്ല, മറിച്ച് നമസ്കാര സമയമായെന്നും, അത് കൊണ്ട് പള്ളികളിലേക്ക് വരുവിൻ എന്നും വിശ്വാസികളെ ഓർമ്മപ്പെടുത്താനുള്ള ഒരു പൊതു മാധ്യമമാണ്. എത്യോപ്യയിൽ നിന്നും മക്കയിലേക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ അംഗമായിരുന്ന ബിലാൽ ഇബ്‌നു റബാഹ് എന്ന കറുത്ത വർഗ്ഗക്കാരന്റെ ശബ്ദത്തിലൂടെയാണ് ആദ്യം ബാങ്ക് വിളി ഉയർന്നത്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാൻ ബാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്. ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്നു ബാങ്ക് വിളിച്ചിരുന്നത്. പ്രവാചകൻറെ മരണ ശേഷം ബിലാൽ ബാങ്ക് വിളി നിർത്തി. വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം പിന്നീട് ബാങ്ക് വിളിച്ചത്. ബാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങൾ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്..!

    മക്ക (പുരാതന ചരിത്രം

    ഇസ്‌ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന, പൊതുവർഷാരംഭത്തിനു മുൻപ് രണ്ടായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത ഈ പ്രദേശം വിവിധ പ്രവാചകരുടെയും രാജാക്കൻമാരുടെയും താവളമായിരുന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. സംരക്ഷണത്തിലെ വീഴ്ച മൂലം പല ചരിത്ര സ്ഥാപനങ്ങളും നാമാവശേഷമായിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി സൗദി ഗവൺമെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്കാ, മദീന പട്ടണങ്ങളിലെ ചരിത്ര പ്രധാന സ്ഥാപനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്..

    ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണു ചരിത്രകാരനായ ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ സ്ഥലനാമം Mecca എന്നും Makkah എന്നും എഴുതാറുണ്ട്. ബക്ക എന്നത് കഅബയെ സൂചിപ്പിക്കുമ്പോൾ മക്ക എന്നാൽ പട്ടണത്തെയും ഉദ്ദേശിക്കുന്നു എന്നാണ് പ്രമുഖ മുസ്‌ലിം നിയമ വിദഗ്ദ്ധനായ അൽ-നഖായിയുടെ പക്ഷം. മറ്റൊരു ചരിത്രകാരനായ അൽ-സുഹരി വ്യക്തമാക്കുന്നത് ബക്ക എന്നാൽ മസ്ജിദുൽ ഹറമും പവിത്രമായ മക്ക നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ആണ് എന്നാണ്. പൊക്കിൾ തടം എന്നർത്ഥം വരുന്ന ബക്ക എന്ന അറബി വാക്ക് വന്നത് മക്ക ഭൂമിയുടെ കേന്ദ്ര ബിന്ദുവായത് കൊണ്ടാണെന്നും പറയപ്പെടുന്നു. കൂടാതെ മക്ക ഗ്രാമങ്ങളുടെ മാതാവായും (The Mother of Villages) പുകഴത്തപ്പെടുന്നുണ്ട്.. മക്കക്ക് ആ പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ഇ‌സ്‌ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്....
    നാലായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങുന്നതാണ് മക്കയുടെ ചരിത്രം. നാല് ഭാഗവും വരണ്ട കുന്നുകളാൽ ചുറ്റപ്പെട്ട ചെറിയ ഗ്രാമമായിരുന്നു മക്ക. ഇബ്രാഹിം നബി അവരുടെ മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബപുനർ നിർമ്മിക്കുന്നത് മുതൽ തുടങ്ങുന്നു മക്കയുടെ ചരിത്രം. അറേബ്യയിലെ ബാബിലോണിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ സ്ഥിര ജനവാസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ്. ഇറാഖിൽ നിന്ന് ഇബ്രാഹിം നബി സ്വപുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് ദൈവം വരദാനമെന്നോണം രണ്ടാം ഭാര്യ ഹാജിറയിൽ ഒരു മകനെ നൽകി. മക്കാ മരുഭൂമിയിൽ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കൽ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഹാജിറ ദൈവത്തെ ധ്യാനിച്ച് സഫ മർവ എന്നീ കുന്നുകളിലൂടെ ഓടിക്കയറി. കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകുന്നു. അതാണ് സംസം എന്ന ദിവ്യതീർത്ഥം. ഇത് ഇന്നും മക്കയിലെത്തുന്ന തീർത്ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു. മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ സഫയിൽനിന്ന് മർവയിലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു.ഹാജറയുടെ സഫ-മർവ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്...


    തരിശു ഭൂമിയായിരുന്ന മക്കയിൽ വെച്ച് ഇബ്രാഹിം നബിയുടെ പ്രാർഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിർണായക പങ്ക് വഹിച്ചതായാണ് ചരിത്രം പറയുന്നത്. മക്കയുടെ പുരാതനമായ പ്രകൃതിയനുസ്മരിച്ചു കൊണ്ട് അതിൽ മനുഷ്യവാസത്തിനും ആകർഷണത്തിനും അനിവാര്യമായ സാഹചര്യ സൃഷ്ടിക്കായി ഇബ്രാഹീം നബി തന്റെ പ്രാർത്ഥനയിൽ ആവശ്യപ്പെടുകയായിരുന്നു. ഒരു തരിശുനിലം ആയതു കൊണ്ട് അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇബ്രാഹീം നബി മക്കയെ ഒരു ആകർഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യവുമാവശ്യപ്പെട്ടു . സംസമിന്റെ സ്രോതസ്സും ഏറ്റവും കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്കാ ദേശം മാറി. ലോകമുസ്ലിംകൾക്ക് പുണ്യതീർഥമായ സംസം, ഇന്നും വറ്റാത്ത നീരുറവയാണ്. നിരന്തരം പമ്പ് ചെയ്തിട്ടും ലോഭമനുഭവപ്പെടാതെ അത് ഇന്നും പ്രവഹിചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ചരിത്രപ്രധാനവുമാണത്. ഒരു നാടിനെ നഗരമാക്കി ലോകത്തിന്റെ ശ്രദ്ധാബിന്ദുവാക്കി മാറ്റിയതിൽ സംസമിന് പ്രത്യക്ഷമായിത്തന്നെ പങ്കുണ്ട്. സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു. യമനിലെ ജുർഹും ഖബീലക്കാരായ ഒരു യാത്രാ സംഘം മക്കയുടെ പരിസരത്തെത്തിയപ്പോൾ അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള പക്ഷികളുടെ കൂട്ടത്തെ കാണുകയും അതിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറാ ബീവിയും മകൻ ഇസ്മായിലിനെയും കാണുകയും ചെയ്തു. തുടർന്ന് അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന് തുടക്കമായി...

    ഉമ്മുൽ ഖുറാ എന്നും മക്കക്ക് പേരുണ്ട്. പട്ടണങ്ങളുടെ മാതാവ് എന്നാണീ വാക്കിന്റെ അർഥം. ഇവിടെ നിന്നാണ് ലോക നാഗരികത ഉൽഭവിച്ചത് എന്നും അത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു. ആദി മനുഷ്യന്റെ ഗേഹമാണ് മക്ക. ലോകത്ത് ആദ്യത്തെ ആരാധനാ മന്ദിരം സ്ഥാപിക്കപ്പെട്ടത് മക്കയിലാണ്. ഇബ്റാഹീം നബി ഭാര്യ ഹാജറയെയും മകനെയും താമസിപ്പിക്കുവാൻ തിരഞ്ഞെടുത്തത് ഭൂലോകത്തെ ആദ്യ ദൈവ ഭവനത്തിന് സമീപമാണ്. ജലസേചന സൗകര്യം ലഭ്യമായതോടെ നാടോടി വർഗങ്ങൾ അവിടെ കുടിൽകെട്ടി താമസിക്കാൻ തുടങ്ങി. കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കെട്ടിടം അന്ന് മക്കയിൽ കഅബാ മന്ദിരം മാത്രമായിരുന്നു. കഅബാ മന്ദിരത്തിനു ചുറ്റും വസിക്കുന്നവർ അവിടെ കെട്ടിടം പണിയുന്നത് അതിനോടുള്ള അനാദരവായി കണക്കാക്കി ടെന്റുകളിലും കൂടാരങ്ങളിലുമാണ് താമസിച്ചിരുന്നത്. ഇപ്രകാരം കാലങ്ങളോളം കൂടാരസമുച്ചയങ്ങളുടെ പ്രവിശാലമായ പട്ടണമായിരുന്നു മക്ക. ജുർഹും ഗോത്രക്കാരാണ് ഹാജറയുടെ കുടിലിനു സമീപം ആദ്യമായി താമസമാക്കിയത്. ഈ ഗോത്രത്തിൽപെട്ട പ്രസിദ്ധനായ മുളാളിന്റെ മകളെയാണ് ഇസ്മാഈൽ വിവാഹം കഴിച്ചത്. മക്കയിലെ ദേവാലയമായ കഅബാ മന്ദിരം അലങ്കാരവും പ്രൗഢിയുമില്ലാത്ത, ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. മേൽക്കൂരയോ വാതിൽപൊളിയോ ഒന്നുമില്ലാത്ത ചതുരാകൃതിയിലുള്ള ഒരു നിർമ്മിതി. യൂസഫ് നബി അതിന്റെ മേലധികാരിയായപ്പോൾ അദ്ദേഹം അതിന് ഈന്തപ്പനത്തടി കൊണ്ട് മേൽക്കൂര പാകി. പിന്നീട് വന്ന ഭരണാധികാരികളിൽ ചിലർ ആ കഅബക്ക് സ്വർണം ചാർത്തിയതായും ചരിത്രത്തിലുണ്ട്. യാതൊരു കൃഷിയുമില്ലാത്ത ഈ മലഞ്ചെരുവിൽ, അതിന്റെ ജീർണാവസ്ഥ മാറ്റി പുനരുദ്ധരിക്കുന്ന പ്രവൃത്തി അവർ നിർവഹിച്ചു. അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി. ജനവാസം പുനരാരംഭിച്ചു. നാഗരികത വളർന്നു വികസിച്ചു. ഇബ്റാഹീം നബിയും മകൻ ഇസ്മാഈലും കൂടി ദൈവിക ഭവന(കഅബ)ത്തിന്റെ പുനർനിർമാണം നടത്തി. ഭൂമിശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്..അത് കൊണ്ട് തന്നെ ഭൂലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് മക്ക...